ഇരിങ്ങാലക്കുട നഗരസഭ ചെയർമാനെ കൂവിയ സംഭവം; നിക്ഷേപകരുടെ വൈകാരിക വിഷയങ്ങൾ മുതലെടുത്ത് ചിലർ വ്യക്തി വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്നും ഇനി ആവർത്തിച്ചാൽ പാർട്ടി പ്രവർത്തകർ പ്രതികരിക്കുമെന്നും കോൺഗ്രസ്സ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ വൈകാരിക വിഷയങ്ങൾ മുതലെടുത്ത് ചിലർ ബാങ്ക് മുൻ ചെയർമാനും ഇപ്പോൾ നഗരസഭ ചെയർമാനുമായ എം പി ജാക്സന് എതിരെ വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്സ്. കഴിഞ്ഞ ദിവസം ഠാണാവിൽ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ചെയർമാന് എതിരെ ഒരു വിഭാഗം നിക്ഷേപകർ കൂക്കി വിളിച്ച സംഭവം നാടിൻ്റെ സംസ്കാരത്തിന് യോജിച്ചതല്ല. കൂക്കി വിളിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോ ? നിലവിൽ എം പി ജാക്സൻ ബാങ്കിൻ്റെ ആരുമല്ല. ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിൽ വരുന്നത് വരെ എല്ലാ നിക്ഷേപകർക്കും കൃത്യമായി പണം നൽകിയിട്ടുണ്ട്. കോൺഗ്രസ് നിക്ഷേപകരുടെ കൂടെ തന്നെയാണ്. എന്നാൽ എന്തിനാണ് ഇവർ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിലേക്ക് പോയത് . ചെയർമാനെ നേരിട്ട് കാണാനുള്ള വഴികളാണ് നിക്ഷേപകർ തേടേണ്ടത്. എം പി ജാക്സൻ ആരുടെയും ഔദാര്യത്തിലല്ല ചെയർമാൻ ആയത്. ബാങ്കിൽ ക്രമക്കേട് നടന്നതായി ആരും പറഞ്ഞിട്ടില്ല. നടന്നിട്ടുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പാർട്ടി പ്രവർത്തകരും വൈകാരികമായി പ്രതികരിക്കുമെന്നും സംഘർഷത്തിന് സാധ്യത ഉണ്ടെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് അബ്ദുൾഹഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോമോൻ മണാത്ത്, നഗരസഭ വൈസ് ചെയർമാൻ ചിന്തധർമ്മരാജൻ, പാർലമെൻ്ററി പാർട്ടി സെക്രട്ടറി വി സി വർഗ്ഗീസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















