കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി കല്ലേറ്റുംകര സ്വദേശി കണ്ടാരൻ രാജു അറസ്റ്റിൽ
ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലയിൽനിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയായ കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ ‘കണ്ടാരൻ രാജു’ എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് ഇയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാൾ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ മൂഞ്ഞേലിയിൽ എത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ വിശാഖ്, ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മനു പി ചെറിയാൻ, ജി എസ് ഐ കൃഷ്ണൻ, എസ് സി പി ഒ ജിജോ, സി പി ഒ രങ്കേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.















