പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്‌ട്രീയ വിഷയമാണെന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞവർക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വിട പറഞ്ഞ മുൻ എം എൽ എ പി ടി തോമസിൻ്റെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി ജനീഷ് ; മന്ത്രിയുടെ പരാമർശങ്ങൾ ” ഋതു ” വേദിയിൽ
ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണെണന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞ രാഷ്‌ട്രീയ നേതാക്കൾക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ ഒ ജെ ജനീഷ് . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന “ഋതു ” അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിൻ്റെ വേദിയിൽ കലവറ തുറയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ടിനെ തുടർന്ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ പറഞ്ഞതിൻ്റെ പേരിൽ ജീവിച്ചിരിക്കുന്ന കാലത്ത് മുൻ എം എൽ എ പി ടി തോമസ് വേട്ടയാടപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് വയനാട് ഉണ്ടായ പ്രകൃതി ദുരന്തങ്ങളോടെ പി ടി തോമസ് പറഞ്ഞതും സ്വീകരിച്ചതുമായ നിലപാടുകൾ ശരിയായിരുന്നുവെന്ന് പൊതു സമൂഹം ശരി വച്ചു. പ്രകൃതിയെ എത്ര കീഴടക്കാൻ ശ്രമിച്ചാലും പ്രകൃതി തിരിച്ചടിക്കുന്ന ഘട്ടത്തിൽ നമ്മൾ കെട്ടിപ്പൊക്കിയ സൗധങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളുമെല്ലാം ഒലിച്ച് പോകുമെന്ന് കഴിഞ്ഞ വർഷം ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ കാണിച്ച് തരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് മരങ്ങൾ എല്ലാം വെട്ടി മാറ്റി തോട്ടങ്ങളാക്കി മാറ്റിയതിൻ്റെ ഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്ത് സൂക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും മന്ത്രി പറഞ്ഞു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി വി ശിവകുമാർ, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിൻ റാഫേൽ , സ്‌റ്റുഡൻ്റ് കോർഡിനേറ്റർ റേച്ചൽ റോസ് എന്നിവർ സംസാരിച്ചു.















