കയ്പമംഗലം, അഴീക്കോട് സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി

കയ്പമംഗലം, അഴീക്കോട് സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി

 

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബ് (26 വയസ്സ്), അഴിക്കോട് ലൈറ്റ് ഹൗസ് സ്വദേശി വലിയാറ വീട്ടില്‍ സുല്‍ഫിക്കര്‍ (40 വയസ്സ്) എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഹസീബിനെ ആറ് മാസത്തേക്ക് തടങ്കലിലാക്കിയിട്ടുളളതും, സുല്‍ഫിക്കറിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിട്ടുളളതുമാണ്.

ഹസീബ് വധശ്രമം, തട്ടികൊണ്ട് പോകല്‍ ,കവര്‍ച്ച തുടങ്ങി 12 ഓളം കേസ്സുകളില്‍ പ്രതിയാണ്. കഴിഞ്ഞ ജൂലായ് മാസത്തില്‍ കാപ്പ ചുമത്തി ഹസീബിനെ ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ച് ഒക്ടോബര്‍ മാസത്തില്‍ പൂങ്കുന്നം സ്വദേശിയായ യുവാവിനെ തട്ടികൊണ്ട് പോയി കവര്‍ച്ച ചെയ്ത കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് ആറ് മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സൂരജ്, എഎസ്ഐ മുഹമ്മദ് റാഫി ചേനകപറമ്പില്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്യാംകുമാര്‍ എന്നിവര്‍ ഹസീബിന് കാപ്പ ചുമത്തിലും അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

സുല്‍ഫിക്കര്‍ വധശ്രമം, തട്ടികൊണ്ട് പോകല്‍, കളവ്, ചതി തുടങ്ങിയ 18 ഓളം കേസ്സുകളില്‍ പ്രതിയാണ്. കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനെ ഡോറിലൂടെ തളളി താഴെയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഐപിഎസ് ആണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ബി കെ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ എന്നിവര്‍ സുല്‍ഫിക്കറിന് കാപ്പ ചുമത്തില്‍ പ്രധാന പങ്ക് വഹിച്ചു.

Please follow and like us: