മാപ്രാണം വാതിൽമാടം നിവാസികൾക്ക് പുതിയ ഭൂമിക്കുള്ള ആധാരം കൈമാറി

മാപ്രാണം വാതിൽമാടം ദുരിതബാധിത മേഖലയിലെ താമസക്കാർക്ക് ഇനിമുതൽ ആശ്വാസം; പുതിയ ഭൂമിയുടെ ആധാരം കുടുംബാംഗങ്ങൾക്ക് കൈമാറി

ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടം മേഖലയിലെ കുടുംബങ്ങൾക്ക് ഭൂമിയുടെ ആധാരം കൈമാറി.കാലവർഷ സമയത്ത് മണ്ണിടിച്ചൽ മൂലം വീടിനും ജീവനും ഭീഷണി നേരിട്ടിരുന്ന വാതിൽമാടം നിവാസികളായ മൂന്നു കുടുംബങ്ങൾക്ക് മുൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയും ആയിരുന്ന ഡോ. ആർ.ബിന്ദുവിന്റെ ഇടപെടലിലൂടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനായി ആറ് ലക്ഷം രൂപയും വീടുവയ്ക്കുന്നതിനായി നാല് ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ധനസഹായത്തിന് അർഹരായ മൂന്ന് കുടുംബങ്ങളിലും അസുഖബാധിതരുമായ ആളുകൾ ഉണ്ടായിരുന്നതിനാൽ രജിസ്ട്രേഷന് വേണ്ടി ഒരു വീട്ടുകാർക്ക് വരുമായിരുന്ന അര ലക്ഷം രൂപയുടെ ചെലവ് വഹിക്കുവാൻ ആകുമായിരുന്നില്ല.

വാർഡ് കൗൺസിലർ ലേഖ ഷാജൻ വഴി സിപിഎം ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാലിനെ അറിയിക്കുകയായിരുന്നു .

തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി വിഷയം ഏറ്റെടുക്കുകയും രജിസ്ട്രേഷന് വേണ്ടിയുള്ള ഒന്നര ലക്ഷം രൂപ പൊറത്തിശ്ശേരി കാർണിവലിലൂടെ സമാഹരണം നടത്തുകയും ഭൂമിയുടെ രജിസ്ട്രേഷൻ നടത്തി ആധാരം കുടുംബങ്ങൾക്ക് കൈമാറുകയുമായിരുന്നു.വാതിൽ മാടത്ത് വച്ച് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം കെ കെ അജിത് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം എം ബി രാജു മാസ്റ്റർ ആശംസകൾ നേർന്നു. നഗരസഭാ കൗൺസിലർ ലേഖ ഷാജൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പി എ അനീഷ് നന്ദിയും പറഞ്ഞു.

Please follow and like us: