വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ വ്യക്തി വൈരാഗ്യത്താൽ മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൌഡിയായ നടവരമ്പ് ഡോക്ടർപ്പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) ആണ് പിടിയിലായത്. കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60 വയസ്സ്) എന്നയാൾക്കാണ് കുത്തേറ്റത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് പ്രതിയായ സലോഷ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.
സലോഷ് 2024 ൽ കാപ്പ നിയമ പ്രകാരം 6 മാസവും 2025 ൽ കാപ്പ നിയമ പ്രകാരം 6 മാസം നാടുകടത്തിയ പ്രതിയും 2026 ൽ കാപ്പ പ്രകാരം ജയിലിലടക്കാനുള്ള നടപടി നടന്നുവരുന്നതും ഇരിങ്ങാലക്കുട, കാട്ടൂർ, പോലീസ് സ്റ്റേഷനുകളിലായി അഞ്ച് വധശ്രമകേസിലും രണ്ട് അടിപിടി കേസിലും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.















