മഴയിൽ ‘ കുള ‘ മായി ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകൾ; അറ്റകുറ്റപണികൾ ഉടനെന്ന് നഗരസഭ അധികൃതർ

മഴയിൽ ‘കുള ‘ മായി പട്ടണത്തിലെ പ്രധാന റോഡുകൾ; അറ്റകുറ്റപ്പണികൾ ഉടനെന്ന് വിശദീകരിച്ച് നഗരസഭ അധികൃതർ

ഇരിങ്ങാലക്കുട : രണ്ട് ദിവസങ്ങളായി തുടരുന്ന മഴയിൽ ‘ കുള ‘ മായി പട്ടണത്തിലെ പ്രധാന വീഥികൾ . പൊതുഗതാഗത്തിനായി എറെ ആശ്രയിക്കുന്ന ബൈപ്പാസ് റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്ന റോഡിൽ സണ്ണി സിൽക്ക്സിന് മുമ്പിലുള്ള ഭാഗം എന്നിവയാണ് വർഷങ്ങളായി മോചനമില്ലാതെ കഴിയുന്നത്. ഓരോ വർഷക്കാലത്തും മാധ്യമങ്ങളിൽ നിറയുകയും വിമർശനങ്ങൾ ഉയരുകയും അപകടങ്ങൾ പതിവാകുകയും ചെയ്യുമ്പോൾ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ നഗരസഭ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അറ്റകുറ്റപ്പണികളുടെ ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് ഇതിനകം ചിലവഴിച്ചിട്ടുളളത്. സണ്ണി സിൽക്ക്സിന് മുന്നിൽ എത്ര തവണ ഓട്ട അടയ്ക്കൽ പണികൾ നടത്തിയിട്ടുണ്ടെന്ന് ഭരണാധികാരികൾക്ക് തന്നെ ഓർമ്മയില്ല. പദ്ധതി ചിലവിൽ ഇത്തവണ നഗരസഭ മുന്നിൽ എത്തിയെങ്കിലും കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ള ഭരണ സമിതിയുടെ മുന്നിൽ പ്രധാന റോഡുകളുടെ തകർച്ച വിഷയമായി തുടരുകയാണ്. തനത് ഫണ്ടിൽ നിന്നുള്ള 23 ലക്ഷം രൂപ ചിലവഴിച്ച് ബൈപ്പാസ് റോഡ്, സണ്ണി സിൽക്ക്സ് റോഡ്, സെൻ്റ് ഡിസ്മസ് റോഡ് എന്നിവ റീടാർ ചെയ്യാൻ തീരുമാനിച്ചതാണെന്നും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ഘട്ടത്തിൽ പ്രതിപക്ഷത്തിൻ്റെ എതിർപ്പ് മൂലം നിർമ്മാണ പ്രവൃത്തികൾ ഉപേക്ഷിക്കേണ്ടി വന്നതാണെന്നും നഗരസഭ അധികൃതർ വ്യക്തമാക്കുന്നു. റോഡുകളുടെ പുനർനിർമ്മാണത്തിന് പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പ്രതീക്ഷിക്കാതെ മഴ നേരത്തെ എത്തിയത് പ്രശ്നമായെന്നും താത്കാലിക അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്നും നഗരസഭ അധികൃതർ അറിയിച്ചിട്ടുണ്ട്

Please follow and like us: