” നേതാക്കൾ കൂടുതൽ ജനകീയമാകണം, മുഖ്യമന്ത്രിയുടെ എകാധിപത്യ ശൈലി തിരിച്ചടിയായി; ഭരണമുണ്ടായിട്ടും കരുവന്നൂർ ബാങ്ക് വിഷയം പരിഹരിക്കാനും കഴിഞ്ഞില്ല ; പ്രാദേശിക തലത്തിലുള്ള സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയാഞ്ഞതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു ” ; സിപിഎം ഇരിങ്ങാലക്കുട എരിയ കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകൾ ഇങ്ങനെ…
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രകോപന ശൈലിയിലുള്ള പ്രസംഗങ്ങളും നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണമായെന്ന വിമർശനം സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി യോഗത്തിലും. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ്മയുടെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിലാണ് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങളുടെ തുടർച്ചയായി രൂക്ഷ പ്രതികരണങ്ങൾ ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ നിന്നും കെ കെ ശൈലജ ടീച്ചർ അടക്കമുള്ളവരെ മാറ്റി നിറുത്തിയത് മികച്ച ടീം അല്ലെന്ന തോന്നലിന് ആദ്യമേ കാരണമായി. വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പരാമർശങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചത് ന്യൂനപക്ഷങ്ങളെ അകറ്റി. അയ്യപ്പസംഗമം നടത്തിയതും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതുമെല്ലാം ദോഷങ്ങളായി. അയ്യപ്പസംഗമം സർക്കാർ നടത്തേണ്ട പരിപാടി അല്ല . ഇടതുപക്ഷ അനുകൂല സർവീസ് സംഘടനകളെ സർക്കാർ മാനിച്ചിട്ടില്ല . സ്വാധീനമുള്ളവർ ട്രാൻസ്ഫർ അടക്കമുള്ള വിഷയങ്ങളിൽ കാര്യങ്ങൾ നേടിയെടുത്തപ്പോൾ മറ്റുള്ളവരുടെ വിഷയത്തിൽ ട്രാൻസ്ഫർ നടപടികൾ എല്ലാം ഓൺലൈൻ മാർഗ്ഗമാണെന്ന നിലപാടാണ് സ്വീകരിച്ചത് . സർക്കാർ ജീവനക്കാർ ഭരണവിരുദ്ധ നിലപാടാണ് സ്വീകരിച്ചത് . പോസ്റ്റൽ വോട്ടുകളിൽ പലതും അസാധുവാക്കിയത് ഇതിൻ്റെ തെളിവാണ് .ശൈലജ ടീച്ചറെ പേരാവൂർ മൽസരിക്കാൻ നിയോഗിച്ചത് ഒഴിവാക്കാൻ വേണ്ടിയാണെന്ന തോന്നൽ ഉളവാക്കി . ശ്യാമള ടീച്ചറെ മൽസരിപ്പിച്ചതും വിനയായി.
ജനകീയമായ ഇടപെടലുകൾക്ക് നേതാക്കൾ തയ്യാറാകണം. ആളുകളുമായി ജനകീയമായി ഇടപെടുന്നതിൽ മന്ത്രിയും എംഎൽഎ യുമായ ഡോ ആർ ബിന്ദുവിനും വീഴ്ചകൾ പറ്റിയിട്ടുണ്ട്. മന്ത്രിയെ സമീപിക്കാൻ പറ്റുമോ എന്ന തോന്നൽ ഉടലെടുത്തിരുന്നു. ഭരണമുണ്ടായിട്ടും കരുവന്നൂർ ബാങ്ക് വിഷയം പരിഹരിക്കാൻ കഴിയാഞ്ഞതും തിരിച്ചടിയായി. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായത് മാത്രമല്ല ജില്ലയിൽ സിപിഎമ്മിന് നഷ്ടപ്പെട്ട എക സീറ്റായി ഇരിങ്ങാലക്കുട മാറാൻ കാരണം . എരിയ തലത്തിലുള്ള സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ വേണ്ടത്ര ശ്രമങ്ങൾ ഉണ്ടായിട്ടില്ല . പടിയൂരിലെ സംഘടനാ പ്രശ്നങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല. സംസ്ഥാന തലം തൊട്ട് താഴെ വരെയുള്ള നേതാക്കൾ നേതാക്കൾ കൂടുതൽ ജനകീയമാകണമെന്ന പാഠമാണ് ജനങ്ങൾ പഠിപ്പിക്കുന്നത് .
21 അംഗ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു. കാട്ടൂരിൽ നിന്നുള്ള എരിയ കമ്മിറ്റി അംഗം വി എച്ച് വിജീഷാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത് . എരിയ കമ്മിറ്റി അംഗങ്ങളായ കെ സി പ്രേമരാജൻ , ഡോ കെ പി ജോർജ്ജ് , കെ എ ഗോപി എന്നിവർ യോഗത്തിന് എത്തിയിരുന്നില്ല.















