ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് തുടരുന്നു; കലുങ്ക് മണ്ണിട്ട് മൂടി വെള്ളക്കെട്ട് സൃഷ്ടിച്ച സംഭവത്തിൽ നടപടികൾ സ്വീകരിക്കാതെ ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട : ഠാണാ-കാട്ടൂർ ബൈപ്പാസ് റോഡിൽ വസ്ത്ര വ്യാപാര ശാലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്കിൻ്റെ വെള്ളം ഒഴുകിപ്പോകുന്ന കവാടം സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയ സംഭവത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാതെ ഇരിങ്ങാലക്കുട നഗരസഭ.നിലവിൽ ബൈപ്പാസ് റോഡിൻ്റെ തെക്കുഭാഗത്തു കൂടി വെള്ളം ഒഴുകിപ്പോയിരുന്ന കാനയും,ഓവു ചാലുമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. ഇതേ തുടർന്നാണ് സമീപ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത് . മലിനജലം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ബൈപ്പാസ് റോഡിൻ്റെ പ്രസ്തുത പ്രദേശം ഇപ്പോൾ .
വിഷയം അറിഞ്ഞ് ഇടതുപക്ഷ കൗൺസിലർമാർ സ്ഥലം സന്ദർശിക്കുകയും മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും മണ്ണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു നഗരസഭ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത മഴയിൽ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായിട്ടുണ്ട്.
ഈ ഭാഗത്ത് പ്രവർത്തിച്ചിരുന്ന രണ്ട് വഴിയോര കച്ചവടക്കാൻ ഒരാഴ്ചയായി കച്ചവടം നടത്താനാകാതെ തട്ടുകടകൾ പൂട്ടിയിട്ടിരിക്കുകയാണ്.
മാസ്സ് ജംഗ്ഷനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലഘുഭക്ഷണശാല അസഹ്യമായ ദുർഗ്ഗന്ധം സഹിച്ചാണ് പ്രവർത്തിക്കുന്നത്. സ്ഥലമുടമ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ നഗരസഭ തന്നെ നേരിട്ട് മണ്ണ് നീക്കം ചെയ്യുമെന്നും ഇതിനായുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് ഇപ്പോൾ നഗരസഭ അധികൃതർ സൂചിപ്പിക്കുന്നത് . രാജപാതയാക്കുമെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ച റോഡിൻ്റെ അവസ്ഥയിൽ എറെ വിമർശനങ്ങൾ ഉയരുന്നുണ്ട്















