ആടിത്തിമിര്‍ത്ത് കാവടിക്കൂട്ടങ്ങള്‍; ഇരിങ്ങാലക്കുടയെ വര്‍ണാഭമാക്കി വിശ്വാനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം
ഇരിങ്ങാലക്കുട: പൂക്കാവടികള്‍ക്കും പീലിക്കാവടികള്‍ക്കും നിലക്കാവടികള്‍ക്കും ഒപ്പം സ്പെഷല്‍ കാവടികളും വാദ്യഘോഷ അകമ്പടിയില്‍ വീഥികളില്‍ നൃത്തം വച്ചതോടെ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം വര്‍ണാഭമായി മാറി. ക്ഷേത്രം മേല്‍ശാന്തി മണിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടന്ന വിശേഷാല്‍ പൂജകള്‍ക്കു ശേഷം രാവിലെ എട്ടു മണിയോടു കൂടി പ്രാദേശിക ഉത്സവാഘോഷ വിഭാഗങ്ങളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നിവിടങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കാവടി വരവ് ആരംഭിച്ചത്. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വാദ്യമേളങ്ങള്‍ക്കൊപ്പം ദേവനൃത്തങ്ങളും ആടിത്തിമിര്‍ത്ത് കാണികളുടെ മനം നിറച്ചാണ് കാവടികൂട്ടങ്ങള്‍ മടങ്ങിയത്. നാളെ രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ ഏഴ് വരെയും കാഴ്ച ശീവേലി പൂരം എഴുന്നള്ളിപ്പ്, 3.30 മുതല്‍ എഴു വരെ നടക്കുന്ന പൂരത്തിന് ചേരാനെല്ലൂര്‍ രഘുമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് വര്‍ണമഴ. രാത്രി 8.30ന് പള്ളിവേട്ട. വൈകീട്ട് എട്ടിന് നാടകമത്സരങ്ങളുടെ സമാപനം എന്നിവയാണ് പരിപാടികൾ.















