പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി മധ്യപ്രദേശിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവിതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ധ്രുവേ (25 വയസ്സ്), പിപ്ലാഹ തോല, ബൈൻസ്‌വാഹി , ഗൂഗ്രി താലൂക്ക്, മാൻഡ്ല ജില്ല എന്നയാളെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു.
ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ.ആർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അസീസ് എം.കെ., സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.