ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും ; നടപടി മുൻ നഗരസഭ കൗൺസിലറുടെ പരാതിയിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും അഭിഭാഷകനുമായ പി ജെ തോമസ് നൽകിയ പരാതിയിലാണ് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നടപടി . കഴിഞ്ഞ മാസം 28 ന് രാത്രി ഒൻപത് മണിയോടെ നഗരസഭ ഓഫീസിൻ്റെ പാർക്കിംഗ് ഷെഡ്ഡിന് അടുത്ത് വച്ച് സ്കൂട്ടറിൽ വന്ന് പ്ലാസ്റ്റിക് ബക്കറ്റിൽ നിന്നും തെരുവ് നായ്ക്കൾക്ക് ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീകുമാർ എന്ന വ്യക്തി ഭക്ഷണ അവശിഷ്ടങ്ങൾ നൽകിയതായി കാണിച്ചാണ് പരാതി നൽകിയിരുന്നത്. ഇയാളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും സിന്ധു കല്യാണമണ്ഡപം പരിസരത്തും പ്രവൃത്തി തുടരുകയായിരുന്നുവെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കനാൽ ബേസ് പരിസരത്ത് തെരുവ് നായ മൂന്ന് പേരെ കടിച്ചതും മുനിസിപ്പൽ മൈതാനത്ത് നടക്കാനും കളിക്കാനും എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തെരുവ് നായ്ക്കൾ ഭീഷണി ആയി മാറിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാൾ ഭക്ഷണം തെരുവുനായ്ക്കൾക്ക് നൽകുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും നൽകാൻ തയ്യാറായാണെന്നും പരാതിയിൽ അഡ്വ പി ജെ തോമസ് വ്യക്തമാക്കിയിരുന്നു. പരാതിക്കാരൻ നൽകിയ വണ്ടി നമ്പർ മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ വണ്ടി ഉടമസ്ഥൻ കയ്പമംഗലം സ്വദേശി മനോഹരനാണ് പിഴ ചുമത്തി കൊണ്ട് നോട്ടീസ് നൽകിയിരിക്കുന്നത്. സ്കൂട്ടറിന് നിയമപരമായ രേഖകൾ ഒന്നും ഇല്ലെന്നും സൂചനയുണ്ട്. തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണാ വിശഷ്ടങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.















