മാപ്രാണത്ത് എടിഎം കൗണ്ടറിന് മുന്നില്‍ രക്തപ്പാടുകൾ; പരിഭ്രാന്തരായി നാട്ടുകാർ;രക്തം തെരുവുനായയുടെതെന്ന് പോലീസ്
ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബാങ്കിന്റെ എ ടി എം കൗണ്ടറിനു മുന്നില്‍ ചോരപ്പാടുകൾ കണ്ടത് ജനങ്ങളില്‍ ആശങ്ക പരത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. തൊട്ടടുത്ത് പൊടിയില്‍ രാജാവിന്റെ മകന് എന്ന് എഴുത്തുമുണ്ട്. ഈ എഴുത്ത് ഏറെ ദുരൂഹതക്കിടയാക്കി. ഇരിങ്ങാലക്കുട പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നായ്ക്കൾ തമ്മില്‍ കടികൂടിയതാണെന്ന് വ്യക്തമായി. കൂടുതല്‍ മുറിവേറ്റ നായ തലകുടഞ്ഞതാകാം രക്തം ചിതറിയതിനു കാരണമായി കരുതുന്നത്. കഴിഞ്ഞ ദിവസം കല്ലട ക്ഷേത്രത്തിനടുത്ത് രാത്രി പുറത്ത് നിന്നെത്തിയ തെരുവുനായയും സമീപ പ്രദേശത്തുള്ള ഏഴോളം നായ്ക്കളും തമ്മിലുണ്ടായ കടിപിടിയില്‍ പുറത്ത് നിന്നെത്തിയ നായ ചത്തിരുന്നു. അക്രമണത്തില്‍ ചത്ത തെരുവുനായയെ നഗരസഭ ആരോഗ്യവിഭാഗം കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് പേവിഷബാധ ഉണ്ടെന്ന് അറിഞ്ഞത്. ഈ മേഖലയിലെ തെരുവു നായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.