മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ 26 ഓളം വീടുകൾ ഭാഗികമായി തകർന്നു; മാപ്രാണം വാതിൽമാടം കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ; മാറി താമസിക്കാൻ എഴ് കുടുംബങ്ങൾക്ക് നോട്ടീസ്; മരങ്ങൾ വീണ് താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു.
ഇരിങ്ങാലക്കുട : കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ കഴിഞ്ഞ ദിവസം രാത്രിയും ഇന്നുമായി ഭാഗികമായി തകർന്നത് 26 ഓളം വീടുകൾ. നെല്ലായി, തൊട്ടിപ്പാൾ, കാട്ടൂർ, ആനന്ദപുരം, പൂമംഗലം , കൊറ്റനെല്ലൂർ, വേളൂക്കര എന്നിവടങ്ങളിൽ ഓരോ വീടും വള്ളിവട്ടം, തെക്കുംകര , ഇരിങ്ങാലക്കുട എന്നിവങ്ങളിൽ രണ്ട് വീടും എടതിരിഞ്ഞി , മാടായിക്കോണം , മുരിയാട് എന്നീ വില്ലേജുകളിൽ മൂന്ന് വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കെഎസ്ഇ കമ്പനിക്ക് സമീപം പാറപ്പുറത്ത് വീട്ടിൽ സുധാ ദേവിയുടെ വീടിൻ്റെ മേൽക്കൂര മഴയിൽ തകർന്നു. മേൽക്കൂര വീണ് സുധാ ദേവിക്ക് പരിക്കേറ്റിട്ടുണ്ട്. ചന്തക്കുന്ന് ഇറക്കത്ത് കുന്നിക്കുരു വീട്ടിൽ അൽഫോൺസയുടെ വീട് പുലർച്ചെ മരം വീണ് ഭാഗികമായി തകർന്നു. ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. നഗരസഭ വാർഡ് 38 ൽ വാതിൽമാടം കോളനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരം വീണ് കൂടാരത്തിൽ രാമക്ക ഭദ്രയുടെ വീടിന് നഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോളനിയിലെ എഴ് കുടുംബങ്ങളോട് മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കാട്ടൂർ പഞ്ചായത്തിൽ ഈഴുവപ്പടി സന്തോഷ്, പൂമംഗലത്ത് കൊമ്പരുപറമ്പിൽ ശശി, വേളൂക്കരയിൽ മേപ്പറമ്പ് ശശീന്ദ്രൻ , മുരിയാട് പഞ്ചായത്തിൽ പൂവാലിപറമ്പിൽ ശ്രീനിവാസൻ, പള്ളിപ്പാമടത്തിൽ ശ്രീധൻ, കോടൻവിളയിൽ രാഖി എന്നിവരുടെ വീടുകൾക്ക് മരങ്ങൾ വീണ് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
അതേ സമയം കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നത് മൂലമുള്ള വൈദ്യുതി സ്തംഭനം മേഖലയിൽ തുടരുകയാണ്. പട്ടണത്തിൽ ഭാഗികമായി വൈദ്യുതി വിതരണം പുനസ്ഥാപിച്ച് കഴിഞ്ഞതായും മറ്റ് പ്രദേശങ്ങളിൽ വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.