കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കേസ് ജൂൺ അഞ്ചിലേക്ക് നീട്ടി; ജൂൺ 5 വരെ നിയമനം തടഞ്ഞ് കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും ; കേസിൽ കക്ഷി ചേരാൻ അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗിന് അനുമതി
തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച കേസ് ജൂൺ ആറിലേക്ക് നീട്ടി. ജൂൺ ആറ് വരെ കഴക പ്രവൃത്തിലേക്കുള്ള നിയമനം തടഞ്ഞ് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കഴകത്തിന് പാരമ്പര്യ അവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ഹരികൃഷ്ണൻ നൽകിയ ഹർജിയിലാണ് വാദം നടക്കുന്നത്. കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കൊല്ലം സ്വദേശി ബാലുവിനെ നിയമിച്ചുവെങ്കിലും തന്ത്രിമാർ പ്രതിഷേധവുമായി രംഗത്ത് വരികയും ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയും ഒടുവിൽ ബാലു ജോലി രാജി വയ്ക്കുകയുമായിരുന്നു. തുടർന്നാണ് മാനദണ്ഡങ്ങൾ പ്രകാരം ലിസ്റ്റിൽ രണ്ടാമതായുള്ള അനുരാഗിന് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചത്. മെമ്മോ ദേവസ്വം ഓഫീസിൽ ലഭിച്ചപ്പോൾ ഉടൻ ഭരണസമിതി യോഗം ചേർന്ന് തുടർ നടപടികളിലേക്ക് കടക്കുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കിയിരിന്നുവെങ്കിലും ദേവസ്വം നടപടികൾ സ്വീകരിച്ചിരുന്നില്ല. അതേ സമയം കേസിൽ കക്ഷി ചേരാൻ അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗിനും ദ്രാവിഡ ധർമ്മ വിചാരകേന്ദ്രത്തിന് വേണ്ടി ഗാർഗിൻ സുധീരനും കോടതി അനുമതി നൽകി. അനുരാഗിന് വേണ്ടി അഡ്വ രഞ്ജിത്ത് തമ്പാനും ഗാർഗിന് വേണ്ടി അഡ്വ ബാബുവും ഹാജരാകും.