ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ കിഴുത്താണി സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർന്ന മൂന്നുപീടിക സ്വദേശി അറസ്റ്റിൽ.
ഇരിങ്ങാലക്കുട :ഷെയർ ട്രേഡിംഗിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 13450000 രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ മൂന്നുപീടിക സ്വദേശിയായ കാക്കശ്ശേരി വീട്ടിൽ റനീസ് (26 വയസ്സ്) അറസ്റ്റിൽ .ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും ട്രേഡിങ്ങ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചു കൊടുത്ത് ഷെയർ ട്രേഡിങ്ങ് നടത്തിച്ച് സെപ്തംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി പല തവണകളായിട്ടാണ് പരാതിക്കാരൻ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ₹.13450000/- നിക്ഷേപിച്ചത്. ഈ പണത്തിലുൾപ്പെട്ട 2220000 രൂപ റെനീസിന്റെ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക പിൻവലിച്ച് പ്രതികൾക്ക് നൽകി 15,000 രൂപ കമ്മീഷനായി കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജൻറായി പ്രവത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റനീസിനെ റിമാന്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്.എസ്.വൈ, സൈബർ എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, ഉദ്യോഗസ്ഥരായ ബെന്നി ജോസഫ്, അനൂപ് കുമാർ, അജിത്ത് കുമാർ , അനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.