ഉണ്ണിയാടൻ പാർട്ടി വിടണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ; അക്രമങ്ങൾക്ക് പിന്നിൽ ആരുടെ ഒക്കെയോ ഗൂഡാലോചനയെന്നും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ പുതിയ വർക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കുമെന്നും യൂത്ത് ഫ്രണ്ടിന് കമ്മിറ്റി ഇല്ലെന്നും ജില്ലാ പ്രസിഡണ്ട്
ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ പാർട്ടി വിടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ഒരായുസ്സ് മുഴുവൻ എംഎൽഎ ആകാൻ അവസരം കൊടുത്ത പാർട്ടിയാണ് കേരള കോൺഗ്രസ് എന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് . ഇരിങ്ങാലക്കുടയിൽ നടന്ന ജോസഫ് വിഭാഗം നേതൃത്വ സമ്മേളനത്തിനും സംഘർഷങ്ങൾക്കും ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തവണ തുടർച്ചയായി തോറ്റിട്ടും മൽസരിക്കാൻ പാർട്ടി അവസരം നൽകി . മന്ത്രിസഭ രൂപീകരണ വേളയിൽ ഉണ്ണിയാടനെ പാർട്ടി അവഗണിച്ചിട്ടില്ല . കൂടുതൽ മന്ത്രി സ്ഥാനം ജോസഫ് വിഭാഗത്തിന് യുഡിഎഫ് നേതൃത്വം കൊടുത്തിരുന്നുവെങ്കിൽ ഉണ്ണിയാടനെയും പരിഗണിക്കുമായിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത് അനുസരിച്ചാണ് ഇരിങ്ങാലക്കുടയിൽ യോഗം വിളിച്ചത്. മദ്യപിച്ച് എത്തിയ ആറോ ഏഴോ പേർ യോഗത്തിൽ കയറി അക്രമം നടത്തുകയായിരുന്നു. ആരുടെ ഒക്കെയോ ഗൂഡാലോചന ഇതിൻ്റെ പുറകിലുണ്ട്. പോലീസ് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണം. ഉണ്ണിയാടൻ്റെ പേരിലാണ് ഇക്കൂട്ടർ കുഴപ്പങ്ങൾ ഉണ്ടാക്കിയത്. പ്രവർത്തനത്തിൽ സജീവമല്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ടിന് പകരം വർക്കിംഗ് പ്രസിഡണ്ടിനെ ഉടൻ നിയമിക്കും. പുതിയ നിയോജക മണ്ഡലം കമ്മിറ്റിയും നിലവിൽ വരുമെന്നും യൂത്ത് ഫ്രണ്ടിന് മണ്ഡലത്തിൽ കമ്മിറ്റി ഇല്ലെന്നും ജില്ലാ പ്രസിഡണ്ട് അറിയിച്ചു .















