കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനം; കൂടൽമാണിക്യം , പായമ്മൽ ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ഗതാഗതയോഗ്യമായി പുളിലക്കലച്ചിറ പാലവും
ഇരിങ്ങാലക്കുട :കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലും പായമ്മൽ ക്ഷേത്രത്തിലും അന്തിമ ഘട്ടത്തിൽ. ദർശനത്തിന് എത്തുന്ന ലക്ഷങ്ങൾക്കായി ഇത്തവണയും വിപുലമായ ഒരുക്കങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ കിഴക്കേ നടയിലും അകത്തും പ്രത്യേക ജർമ്മൻ പന്തലുകൾ നിർമ്മിച്ച് കഴിഞ്ഞു. വരിയിൽ ഉള്ളവർക്ക് ഇരിപ്പിടങ്ങളും ചെളി ഒഴിവാക്കാനുള്ള പ്ലാറ്റ്ഫോമുകളും തീർഥക്കര പ്രദക്ഷിണം സുഗമമാക്കാനുള്ള പന്തലും എട്ട് വഴിപാട് കൗണ്ടറുകളും വഴിപാടുകൾക്കായി ഡിജിറ്റൽ സൗകര്യവും കുടിവെള്ളവും തെക്കേ ഊട്ടുപ്പുരയിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. വണ്ടികളുടെ പാർക്കിംഗിനായി കൊട്ടിലാക്കൽ ഉൾപ്പെടെ അഞ്ചോളം കേന്ദ്രങ്ങളാണ് പരിഗണണയിലുള്ളത്. പാർക്കിംഗ് സ്ലോട്ടുകൾ അറിയാൻ പ്രത്യേക ക്യൂആർ കോഡ് സംവിധാനവും പ്രത്യേകതയാണ്. ഇരുപതോളം വളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
പായമ്മൽ ക്ഷേത്രത്തിൽ മൂവായിരം പേർക്കുള്ള ഓലപ്പന്തൽ, പത്തോളം വഴിപാട് കൗണ്ടറുകൾ , സാധാരണ ദിവസങ്ങളിൽ 5000 പേർക്കും ഒഴിവ് ദിനങ്ങളിൽ പതിനായിരം പേർക്കുള്ള പ്രസാദ ഊട്ട്, രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവ ഉറപ്പാക്കിക്കഴിഞ്ഞു.
പടിയൂർ – പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും നാലമ്പല തീർഥാടനം കഴിഞ്ഞ് മടങ്ങാൻ ആശ്രയിക്കുന്നതുമായ പുളിക്കലച്ചിറ പാലം ഗതാഗതയോഗ്യമാക്കിയത് തീർഥാടകർക്ക് ആശ്വാസമാകും. പാലത്തിൻ്റെ എൺപത് ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. തീർഥാടകർ ആശ്രയിക്കുന്നതും എന്നാൽ തകർന്ന് കിടക്കുന്നതുമായ റോഡുകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.















