പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നു; ആദ്യ ദിനത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും നടത്തിയത് യാത്രാ സൗജന്യം ലഭിക്കുന്ന എട്ട് സർവീസുകൾ
ഇരിങ്ങാലക്കുട: സ്ത്രീ ശാക്തീകരണത്തിന്റെ പുതുയുഗ യാത്രയ്ക്ക് തുടക്കമായി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീ സൗജന്യ യാത്ര പദ്ധതി നിലവിൽ വന്നു.പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല ഉദ്‌ഘാടനം രാവിലെ 9 ന് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു.നഗരസഭാ അധ്യക്ഷൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ ധർമ്മരാജൻ, നഗരസഭാ കൗൺസിലർമാരായ പ്രവീൺസ് ഞാറ്റുവെട്ടി, ബിന്ദു വിനയൻ, റോണി പോൾ മാവേലി, മിനി ജോസ് ചാക്കോള, മാഗി വിൻസെന്റ്, കെ എസ് ആർ ടി സി ഡിടിഒ കെ.ജെ.സുനിൽ, ഇൻസ്‌പെക്ടർ ഇൻ ചാർജ് കെ.എൽ. യേശുദാസ് വികസനസമിതി കൺവീനർ സേതുമാധവൻ പറയംവളപ്പിൽ, വിവിധ തൊഴിലാളി സംഘടന നേതാക്കളായ ബിജു ആന്റണി, കെ.കെ. പ്രേമൻ, പി.പി. അനിൽകുമാർ, കെ.എൻ.ഷാബു, എന്നിവർ പ്രസംഗിച്ചു .
രാവിലെയുള്ള ആലുവ സർവീസോടെയാണ് ഇരിങ്ങാലക്കുടയിൽ പദ്ധതി ആരംഭിച്ചത്.മന്ത്രിപുരത്ത് നിന്നുള്ള യാത്രക്കാരിയായ ലില്ലി തോമസ് ആദ്യ ഓപ്പൺ ടിക്കറ്റ് ഏറ്റുവാങ്ങി. മുരിയാട് സ്വദേശികളായ കെ കെ പ്രേമനും കെ യു പ്രശാന്തുമായിരുന്നു കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷങ്ങളിൽ . ആദ്യ ദിനത്തിൽ യാത്രാ സൗജന്യം ലഭിക്കുന്ന എട്ട് സർവീസുകളാണ് ഇരിങ്ങാലക്കുടയിൽ നിന്നും നടത്തിയത്.















