സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടി എന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം വാസ്‌തവ വിരുദ്ധമെന്ന് സിപിഎം

സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടി രൂപ എന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം വാസ്തവ വിരുദ്ധമെന്ന് സിപിഎം; കഴിഞ്ഞ ബജറ്റുകളിൽ ഫണ്ട് അനുവദിച്ച ബൈപ്പാസ് റോഡ് ഉൾ പ്പെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നും സിപിഎം

 

ഇരിങ്ങാലക്കുട : എൽഡിഎഫ് ആവിഷ്ക്കരിച്ച പദ്ധതികൾ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് ലഭ്യമായിട്ടുള്ളതെന്നും 300 കോടി രൂപയുടെ പദ്ധതികൾ എന്ന അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം രാഷ്‌ട്രീയ കാപട്യമാണെ വിമർശനവുമായി സിപിഎം. നടവരമ്പ് സ്കൂൾ കെട്ടിടത്തിന് 5 കോടി , ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രി കെട്ടിടത്തിന് 5 കോടി , എഡ്യൂക്കേഷൻ ഹബ്ബിന് 6 കോടി, അച്യുതമേനോൻ സ്മാരക ലൈബ്രറിക്ക് ഒരു കോടി, ഗേൾസ് സ്കൂൾ കെട്ടിടത്തിന് 5 കോടി എന്നീ പദ്ധതികൾക്ക് നേരത്തെ തന്നെ 20 % തുക അനുവദിച്ചിരുന്നു. ഇതൊഴിച്ച് മറ്റൊരു പ്രവൃത്തിക്കും ഇപ്പോഴത്തെ ബജറ്റിൽ 20 % സംഖ്യ മാറ്റി വച്ചിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 36 പദ്ധതികൾക്ക് ആകെ മാറ്റി വച്ചിരിക്കുന്നത് 5200 രൂപ മാത്രമാണ്. ലോനപ്പൻ നമ്പാടൻ എംഎൽഎ ആയിരുന്ന ഘട്ടത്തിൽ തുടക്കം കുറിച്ച പദ്ധതികൾ അല്ലാതെ പുതിയതായി ഒന്നും ആരംഭിക്കാൻ നേരത്തെയും ഉണ്ണിയാടന് കഴിഞ്ഞിട്ടില്ല. നീണ്ട 15 വർഷം എംഎൽഎ ആയിരുന്ന ഘട്ടത്തിൽ ഠാണാ ചന്തക്കുന്ന് വികസനം തമസ്‌കരിക്കുകയും റോഡിൻ്റെ വീതി 17 മീറ്റർ വീതിയിൽ നിന്നും 14 മീറ്ററാക്കി കുറയ്ക്കാനുള്ള ശ്രമം നടത്തുകയുമായിരുന്നു . നിരവധി കടമ്പകൾ കടന്ന് ഡോ ആർ ബിന്ദുവിൻ്റെ തുടർച്ചയായ ഇടപെടലികളിലൂടെയാണ് ഠാണാ വികസന പദ്ധതി ഇപ്പോൾ അന്തിമ ഘട്ടത്തിൽ എത്തിയിട്ടുള്ളത്. ഠാണാ സെൻ്ററിലെ മുനിസിപ്പൽ കെട്ടിടം പൊളിച്ച് മാറ്റാതെ പദ്ധതി വൈകിപ്പിച്ചത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണ്. കഴിഞ്ഞ ബജറ്റുകളിൽ 20 % സംഖ്യ അനുവദിച്ച് ഉൾപ്പെടുത്തിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് , കാട്ടൂർ മിനി സിവിൽ സ്റ്റേഷൻ, എഡ്യൂക്കേഷൻ ഹബ്ബ് തുടങ്ങിയ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എം എൽ എ യെയും യുഡിഎഫിനെയും ജനങ്ങൾ തിരിച്ചറിയണം. എരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ കെ ആർ വിജയ , ആർ എൽ ശ്രീലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Please follow and like us: