ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് അടുത്ത് നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഹോട്ടൽ വിനയനെതിരെ ആരോഗ്യവിഭാഗത്തിൻ്റെ നടപടി; ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കാൻ്റീനുകൾക്ക് നോട്ടീസ്
ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും പൊറത്തിശ്ശേരി പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്തുള്ള ഹോട്ടൽ വിനയനിൽ ഭക്ഷ്യ യോഗ്യമല്ലാത്ത ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർഥങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപന ലൈസൻസോ, ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡോ ഇല്ലാതെയാണ് വീട്ടിലെ ഊണ് എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ, പൊറത്തിശ്ശേരി പ്രാഥമികരോഗ്യ കേന്ദ്ര ഹെൽത്ത് ഇൻസ്‌പെക്ടർ ടി കെ . അജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ ആർ രതീഷ്, വി എസ് സുജിത്, ലേഖ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ നഗരസഭ പരിധിയിൽ പരിശോധന തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർബേബി എസ് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണത്തിൽ വില്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി പരിശോധന നടത്തി കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം അടച്ചിട്ടിരുന്നു. ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന വിംബീസ് ഹോട്ടൽ, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് കാൻ്റീനുകൾ, ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന കെഎൽ 45 എന്നിവയ്ക്ക് നോട്ടീസും നൽകിയിരുന്നു. ലൈസൻസ് ഇല്ലാതെയാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ കാൻ്റീനുകൾ പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.















