നിയമസഭ തിരഞ്ഞെടുപ്പ്; ” കൈപ്പത്തി വാദം ” ഔദ്യോഗിക നിലപാടല്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ ; യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന എത് സ്ഥാനാർഥിയെയും ഒറ്റക്കെട്ടായി സ്വീകരിക്കുമെന്നും പ്രഖ്യാപനം.
ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും ഉയരുന്ന ” കൈപ്പത്തി വാദ ” ത്തിനെതിരെ ബ്ലോക്ക് ഭാരവാഹികൾ രംഗത്ത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം യൂത്ത് കോൺഗ്രസ്സും കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടും ഒരു ഡിസിസി സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലത്തിൽ നിന്നും കാലങ്ങളായി കോൺഗ്രസ് എംഎൽഎ ഇല്ലാത്തത് കൊണ്ട് പാർട്ടി ശോഷിക്കുകയാണെന്നും കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ചാൽ വിജയസാധ്യത ഉണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരുടെ നിലപാടിന് ഔദ്യോഗിക സ്വഭാവം ഇല്ലെന്നും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വമാണ് സ്ഥാനാർഥി നിർണ്ണയം നടത്തുന്നതെന്നും മുന്നണി സംവിധാനത്തിൽ തങ്ങൾ പറയുന്നത് മാത്രമേ നടക്കാവൂ എന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന എത് സ്ഥാനാർഥിയെയും യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി സ്വീകരിക്കുമെന്നും ബ്ലോക്ക് ഭാരവാഹികളായ അഡ്വ സിജോ പാറേക്കാടൻ, അജോ ജോൺ , അസറുദ്ദീൻ കളക്കാട്ട്, ജോമോൻ വലിയവീട്ടിൽ , പി ബി സത്യൻ , ശ്രീജിത്ത് പട്ടത്ത് തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ഒൻപത് മണ്ഡലം പ്രസിമാരിൽ ആറ് പേരും ഇതേ അഭിപ്രായക്കാരാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്















