പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 60 % റോഡുകളും ബിഎം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്; മാപ്രാണം – നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകളും ബിഎം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മന്ത്രിമുഹമ്മദ്‌ റിയാസ്; 17 കോടിയോളം രൂപ ചിലവഴിച്ച് പുനരുദ്ധരിച്ച മാപ്രാണം – നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വലിയ കുതിപ്പാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകൾ ബി.എം ആൻ്റ് ബി.സി നിലവാരത്തിലേക്ക് മാറ്റുവാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. മാപ്രാണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ,സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട -പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 16.63 കോടി രൂപ ചെലവഴിച്ച് നബാർഡ് ട്രാഞ്ചേ 28 ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം പൂർത്തീകരിച്ചത്.

 

മാപ്രാണം മുതൽ നന്തിക്കര വരെയുള്ള 5.50 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ഏഴു മീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ വീതി കൂട്ടുകയും ആവശ്യമായ സ്ഥലങ്ങളിൽ ഉയർത്തിയുമാണ് അത്യാധുനിക രീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ പുനർനിർമിച്ചിട്ടുള്ളത്.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, തൃശൂർ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി രാകേഷ്, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി റാബിയ, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

Please follow and like us: