സുരക്ഷിത യാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; മുകുന്ദപുരം താലൂക്കിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ
ഇരിങ്ങാലക്കുട : കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വാഹനങ്ങളുടെ പരിശോധന തുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കുന്നത്. യന്ത്ര സംവിധാനങ്ങളോടൊപ്പം സർക്കാർ ഈ വിഷയത്തിൽ പുറത്തിറക്കിയിട്ടുള്ള 35 മാനദണ്ഡങ്ങളുമാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തുന്നത്. 50 കിലോമീറ്റർ ആയി ക്രമപ്പെടുത്തിയ വേഗപ്പൂട്ട്, ഫയർ എക്സ്റ്റിഗ്വഷർ , പ്രഥമ ശുശ്രൂഷ കിറ്റുകൾ, വണ്ടിയുടെ പുറകിൽ അടിയന്തര ഫോൺ നമ്പരുകൾ, പത്ത് വർഷത്തെ പരിചയമുള്ള ഡ്രൈവറുടെ സേവനം, ഡോർ അറ്റണ്ടർ, വാഹനത്തിൻ്റെ ലൊക്കേഷനും വേഗതയും വ്യക്തമാക്കുന്ന വിദ്യാവാഹൻ ആപ്പ് , ജിപിഎസ് , ബാഗുകളും കുടകളും സൂക്ഷിക്കാനുള്ള റാക്കുകൾ തുടങ്ങി 35 നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയിട്ടുള്ളത്. സിസി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഉത്തരവ് ഉണ്ടായിരുന്നു വെങ്കിലും സ്ഥാപിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്. മുകുന്ദപുരം താലൂക്ക് തല പരിശോധന ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ ഗ്രൗണ്ടിലും പരിസരത്തുമായിട്ടാണ് നടത്തിയത്. ആദ്യ ദിനത്തിൽ 135 വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കിയത്. എംഎംവിഐ വി വൈശാഖ് പരിശോധനകൾക്ക് നേതൃത്വം നൽകി.