കെഎസ്ടിപി യുടെ റോഡ് നിർമ്മാണം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ എടക്കുളം സ്വദേശിയായ യുവാവിന് പി എസ് സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി
ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണ പ്രവൃത്തിക്ക് ഇരയായി പി എസ് സി പരീക്ഷ എഴുതാൻ പുറപ്പെട്ട യുവാവും. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. റോഡ് നിർമ്മാണം നടക്കുന്ന പാലയ്ക്കൽ – കണിമംഗലത്തെ ഗതാഗതക്കുരുക്കിൽ രാവിലെ 6.30 മുതൽ 7.05 വരെ കുടുങ്ങിയ ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയും റിട്ട തഹസിൽദാർ ഐ ജെ മധുസൂദനൻ്റെ മകനുമായ ബാലഭാസ്കറിന് (27 വയസ്സ്) തൃശ്ശൂർ മോഡൽ ബോയ്സ് സ്കൂളിൽ രാവിലെ നടന്ന ഇറിഗേഷൻ വകുപ്പിലേക്കുള്ള അസി എഞ്ചിനീയർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുകയായിരുന്നു. എഴ് മണിക്കായിരുന്നു പരീക്ഷ നടക്കുന്ന ബോയ്സ് സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. ഇതേ സമയം ഗതാഗതം നിയന്ത്രിക്കാൻ കെഎസ്ടിപി , പോലീസ് , കരാറുകാരൻ്റെ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് തൃശ്ശൂർ റൂറൽ പോലീസ് ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗതാഗത കുരുക്ക് ഉടലെടുത്തതിനെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തന്നെ ഗതാഗതം നിയന്ത്രണം എറ്റെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ബാലഭാസ്കർ പരീക്ഷ എഴുതാൻ മാത്രമായിട്ടാണ് അവധി എടുത്ത് കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയത്. പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കർ പി എസ് സിക്കും അപേക്ഷ നൽകിയിട്ടുണ്ട്.















