നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ആദ്യ ദിനത്തിൽ പത്ത് സർവീസുകളുമായി കെഎസ്ആർടിസിയും
ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഴ അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും ഒരുക്കിയിട്ടുള്ളത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ നാല് മണിക്ക് ദർശനം ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അടച്ചത് . രണ്ടായിരം പേർക്ക് കഞ്ഞി നൽകിയതായി ദേവസ്വം അധികൃതർ അറിയിച്ചു. പായമ്മൽ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയ്ക്ക് നട തുറന്ന് രണ്ടരയോടെയാണ് അടച്ചത്. നേരത്തെ നടന്ന ചടങ്ങിൽ പായമ്മൽ ക്ഷേത്രത്തിലെ നാലമ്പല തീർഥാടനത്തിൻ്റെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു . തന്ത്രി നെടുമ്പുള്ളി മന പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലെ ഒൻപത് ഡിപ്പോകളിൽ നിന്നുമായി കെഎസ്ആർടിസി പത്ത് സർവീസുകളാണ് ആദ്യദിനത്തിൽ നാലമ്പല തീർഥാടകർക്കായി നടത്തിയത്.















