ഇരിങ്ങാലക്കുട നഗരസഭയിലെ വൻ സാമ്പത്തിക തട്ടിപ്പ്; നഗരസഭ ജീവനക്കാരനെതിരെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട : സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതർ നൽകിയ പരാതിയിൽ നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രിദീപൻ (55) ന് എതിരെയാണ് വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയത്. കൃഷി വകുപ്പിൽ നിന്നും പുനർവിന്യാസ നടപടികളുടെ ഭാഗമായി തദ്ദേശ വകുപ്പിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ത്രിദീപൻ്റെ സാമ്പത്തിക ക്രമക്കേട് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഇയാളെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു. തദ്ദേശ വകുപ്പിലെ വിജിലൻസ് വിഭാഗവും നഗരസഭയിലെ തന്നെ ഉദ്യോഗസ്ഥരും ദീർഘകാലമായി ഇരിങ്ങാലക്കുട നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിക്കുന്ന പ്രദീപൻ നടത്തിയ തട്ടിപ്പിൻ്റെ വ്യാപ്തി നിർണ്ണിയിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് . തുടക്കത്തിൽ പതിനഞ്ച് ലക്ഷമായിട്ടാണ് തട്ടിപ്പ് തുക അടയാളപ്പെടുത്തിയതെങ്കിലും കൂടുതൽ അന്വേഷണത്തിൽ ഒരു കോടി രൂപയും കവിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. നഗരസഭയിലെ സീനിയർ ഉദ്യോഗസ്ഥരെയും ഓഡിറ്റ് വിഭാഗങ്ങളെയും കബളിപ്പിച്ച് ഇത്രയും കാലം എങ്ങനെ തട്ടിപ്പ് നടത്താൻ കഴിഞ്ഞുവെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് നഗരസഭ അധികൃതർ. ഇത് സംബന്ധിച്ച് വിജിലൻസ് വിഭാഗത്തിനും പരാതി നൽകുമെന്ന് നഗരസഭ വ്യത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.















