യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
2015 മെയ് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. കരൂപ്പടന്നയിലുള്ള പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് പറഞ്ഞ്, അതുവഴി നടന്നുപോവുകയായിരുന്ന യുവാവിനെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ചെന്ന യുവാവിന്റെ അമ്മാവനായ കരൂപ്പടന്ന സ്വദേശി മയ്യാക്കാരൻ വീട്ടിൽ ബഷീറിനെയും (49) പ്രതി അസഭ്യം പറയുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസ്സിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റിലായത്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, ജി എസ് ഐ രാജു കെ പി, ജി എസ് സി പി ഒ മാരായ കൃഷ്ണദാസ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















