ഗാന്ധിഗ്രാമിലെ ആത്മഹത്യ; തോക്ക് കൈമാറിയ രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയ രണ്ട് പ്രതികൾ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാറിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ഇരിങ്ങാലക്കുട ആസാദ് റോഡ് കുറ്റിക്കാടൻ വീട്ടിൽ ജോസിനെ (51) മാർച്ച് 10 ന് തീയതി രാത്രി ഒൻപത് മണിയോടെയാണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. തനിക്ക് തോക്ക് നൽകിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് അക്കാദമിയിലെ റീജിയണൽ ഫൊറൻസിക് സയൻസ് ലാബോറട്ടറിയിലെ സയന്റിഫിക് & ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു എന്നയാളെക്കൊണ്ട് തോക്ക് ശാസ്ത്രീയ പരിശോധന നടത്തിച്ചതിൽ തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു. പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. ജസ്റ്റിൻ മാത്യു വിയ്യൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ അബിലാഷ് ടി, അനു ജോസ്, ജി എസ് ഐ മുഹമ്മദ് റാഷി എം എ, ജി എസ് സി പി ഒ മാരായ രഞ്ജിത്ത്, ഗിരീഷ്, സി പി ഒ മാരായ ഉമേഷ്, ഗിരീഷ്, ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ സതീശൻ, മൂസ, ജയകൃഷ്ണൻ, ജി എ എസ് ഐ മാരായ ഷിജോ, റെജി എ യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: