കരുവന്നൂർ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ ; ബാങ്കിൻ്റെ ധനസ്ഥിതി അറിയിക്കാതെയും നിക്ഷേപകർക്ക് എത്ര പണം തിരിച്ച് നൽകി എന്ന് പറയാതെയും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് വിമർശനം
ഇരിങ്ങാലക്കുട : ഫെബ്രുവരി 22 ന് നടക്കുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ. ബാങ്കിൻ്റെ ധനസ്ഥിതി അറിയിക്കാതെ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്. ഇത് സംബന്ധിച്ച് കൃത്യമായ ധവളപത്രം പുറത്തിറക്കി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി നടത്തുന്ന തിരഞ്ഞെടുപ്പിനോട് മാത്രമേ തങ്ങൾ യോജിക്കുന്നുള്ളൂവെന്ന് ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സതീഷ് വിമലൻ , മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വന്നതിന് ശേഷം എത്ര പണം നിക്ഷേപർക്ക് തിരിച്ച് നൽകിയെന്ന് വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ 40 വർഷങ്ങളായി സിപിഎമ്മിൻ്റെ നേതൃത്വത്തിലാണ് ബാങ്ക് ഭരണം. പാർട്ടി അംഗീകരിക്കുന്നവർക്ക് മാത്രമാണ് അംഗത്വം നൽകിയിട്ടുള്ളത്. കാൽ ലക്ഷം ഉണ്ടായിരുന്ന ഓഹരി ഉടമകളുടെ എണ്ണം 13000 ആയി ചുരുങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ സിപിഎം മാത്രമേ ജയിക്കൂ. തിരഞ്ഞെടുപ്പ് കൊണ്ട് നിക്ഷേപകർക്ക് ഒരു ഗുണവും ലഭിക്കില്ല. ലോൺ തിരിച്ച് അടച്ചവർക്ക് വരെ ആധാരം തിരിച്ച് കൊടുക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. ഭരണം പിടിച്ചെടുത്ത് ജനങ്ങൾ തങ്ങൾക്കൊപ്പമാണ് എന്ന് വരുത്തി തീർക്കാൻ സിപിഎം കളിക്കുന്ന നാടകം മാത്രമാണ് തിരഞ്ഞെടുപ്പെന്ന് വ്യക്തമാണ്.
അധികാരത്തിൽ വന്നാൽ കരുവന്നൂർ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ എംപി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അനങ്ങിയിട്ടില്ല. കരുവന്നൂർ ബാങ്ക് വിഷയത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രധാനമന്ത്രിയും പ്രസംഗിച്ചിരുന്നുന്നതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.















