കാട്ടൂർ ലക്ഷ്മി കൊലക്കേസ്, പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷാ വിധി ഒക്ടോബർ 7 ന്
ഇരിങ്ങാലക്കുട : കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്‌മിയെ (43 വയസ്സ്) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2021 ഫെബ്രുവരി 14-ന് രാത്രി പത്തരയോടെ വീടിന് മുന്നിൽ ഗുണ്ടാസംഘത്തിൻ്റെ വെട്ടേറ്റുമരിച്ചത്. കാട്ടൂർകടവിലെ വാടകക്ക് താമസിക്കുന്ന വീടിനു മുൻവശം റോഡിൽ വെച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്‌മിയെ വാളു കൊണ്ട് വെട്ടികൊലപ്പെടുത്തിയത്.
കാട്ടൂർ നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് ( 35 വയസ്സ് ), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36 വയസ്സ്) , ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് ( 32 വയസ്സ് ) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷഷൻസ് കോടതി ജഡ്ജി എൻ വിനോദ് കുമാർ കുറ്റക്കാരണെന്ന് കണ്ടെത്തിയത്.
ദർശൻകുമാർ, രാകേഷ് എന്നിവർ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. ഇൻസ്പെക്ടർമാരായ വി.വി. അനിൽകുമാർ, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുൺ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ ആർ. രാജേഷ്, കെ.സുഹൈൽ, ജസ്റ്റിൻ, രഞ്ജിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ. പി. ജയകൃഷ്ണൻ, സീനിയർ സി.പി.ഒ.മാരായ പ്രസാദ്, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, കെ.വി. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇൻസ്പെക്ടർ വി.വി. അനിൽകുമാർ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു. പ്രതി ഭാഗത്തു നിന്നും 3 സാക്ഷികളെ വിസ്തരിക്കുകയും 5 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. പി ജെ ജോബി, അഡ്വക്കേറ്റ് എബിൽ ഗോപുരൻ, അഡ്വക്കേറ്റ് പി എസ് സൗമ്യ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ സിപിഒ വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.















