ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കാരുകുളങ്ങര സ്വദേശിയിൽ നിന്നും പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയിൽ നിന്നും പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബിനെ (29) അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് wവെബ്സൈറ്റിൽ ട്രേഡിങ് നടത്തിയ രാഗേഷിൽ നിന്നും പല തവണകളായി 10,01,780 രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി പതിനായിരം രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ ഈ കേസിൽ പ്രതി ചേർത്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്, ജി.എസ്.ഐ എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ കെ.കെ. പ്രകാശൻ, ജി.എസ്.സി.പി.ഒ എം.എസ്. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്നും ഇത്തരം തട്ടിപ്പുകളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.

Please follow and like us: