യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കാട്ടൂർ സ്വദേശികൾ അറസ്റ്റിൽ; പിടിയിലായത് ഗുണ്ടൽപേട്ടിലെ ഫാമിൽ നിന്ന്
ഇരിങ്ങാലക്കുട :കാട്ടൂരിൽ രണ്ടു യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിൻ്റു എന്ന പ്രജിൽ (38 വയസ്സ്), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27 വയസ്സ്), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 വയസ്സ്), എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30 വയസ്സ്), എടക്കാട്ടുപറമ്പിൽ ദിനക്ക് (22 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു.തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ ഐപിഎസി ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷും കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും സംഘവും ഗുണ്ടൽപേട്ടു ശിവപുരയിലെ ഫാമിനുള്ളിൽ നിന്നാണ് പിടികൂടിയത്. ജൂലൈ 13 ന് കാട്ടൂർ പൊഞ്ഞനം എസ്.എൻ.ഡി.പി പള്ളിവേട്ട നഗറിൽ രാത്രി പതിനൊന്നരയോടെയാണ് കേസ്സിനാസ്പദമായ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ്( 26 വയസ്സ്), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25വയസ്സ്) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സനൂപിനും , യാസിനും സാരമായി പരുക്കേറ്റിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജു, സീനിയർ സി.പി.ഒ മാരായ സി.ജി ധനേഷ്, ഇ.എസ്.ജീവൻ, സിപിഒ കെ.എസ്.ഉമേഷ്, മുസ്തഫ ഷൗക്കർ, അജീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.