നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്;നഗരം ഗതാഗതകുരുക്കിൽ; അന്യസംസ്ഥാനങ്ങളിൽ നിന്നും തീർഥാടകർ ; പത്ത് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
ഇരിങ്ങാലക്കുട : നാലമ്പലദർശനത്തിന് മേഖലയിലെ ക്ഷേത്രങ്ങളിൽ അഭൂതപൂർവമായ തിരക്ക്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനത്തിനായുള്ള വരി എംജി റോഡ് വരെ നീണ്ടപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പോലീസും വളണ്ടിയർമാരും എറെ ബുദ്ധിമുട്ടി. തീർഥാടകരെയും കൊണ്ട് എത്തിയ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ മെയിൻ റോഡിലും നിറഞ്ഞതോടെ നഗരം ഗതാഗതക്കുരുക്കിലായി. പുലർച്ചെ നാല് മണിയോടെ തുറന്ന നട 7.45 ന് അടച്ച് തുറന്നതിന് ശേഷം മൂന്നരയോടെയാണ് അടച്ചത്. എണ്ണായിരത്തോളം പേർക്ക് അന്നദാനം നൽകിയതായും കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ തീർഥാടകർ എത്തിയതായും ദേവസ്വം അധികൃതർ അറിയിച്ചു. പായമ്മൽ ക്ഷേത്രത്തിൽ പുലർച്ചെ നട തുറന്ന് വൈകീട്ട് നാല് മണിയോടെയാണ് അടച്ചത്. 6000 ത്തോളം പേർക്ക് അന്നദാനം നൽകിയതായി ക്ഷേത്രം അധിക്യതർ അറിയിച്ചു. തീർഥാടകരുടെ ക്യൂ അയോധ്യ ഹാൾ വരെ ഒരു ഘട്ടത്തിൽ നീണ്ടു. കരുനാഗപ്പിള്ളി, കാഞ്ഞങ്ങാട്, പയ്യന്നൂർ , പാലക്കാട്, ചേർത്തല, തൃശ്ശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളിൽ നിന്നായി പത്ത് സ്പെഷ്യൽ സർവീസുകൾ നടത്തിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.