പടിയൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ഇരിങ്ങാലക്കുട : പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) 2024 ഡിസംബർ 25 ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കലിൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ നോർത്ത് പറവൂർ വെടിമറ കഞ്ഞിരപ്പറമ്പിൽ വീട്ടിൽ അബ്‌ദുള്ള (34 വയസ്സ് ) ,നോർത്ത് പറവൂർ പെരുംപടന്ന കടുവാപറമ്പിൽ വീട്ടിൽ ഗോഡ്ലി (34 വയസ്സ്) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി. ബി. കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വാളയാറിൽ നിന്നും അറസ്റ്റു് ചെയ്തു.
അനന്തുവും സുഹൃത്തുക്കളും ചേർന്ന് അമ്പത് ലക്ഷം രൂപ കവർച്ച ചെയ്തിരുന്നു. ഈ സംഭവത്തിൽ മരട് സ്റ്റേഷനിൽ കേസ്സുണ്ട്.
ഇവർ കവർന്ന പണം അപഹരിക്കുന്നതിനുവേണ്ടിയാണ് പത്തു പേരടങ്ങുന്ന സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.
മുക്താർ, മുഹമ്മദ് ഷമീം ഖുറൈഷി, ഷാജി, നിഷാന , ഫാരിസ്, റൊണാൾഡ് , റിച്ചാർഡ് എന്നീ ഏഴു പ്രതികളെ മുൻപ് പിടികൂടി ജയിലിൽ അടച്ചിരുന്നു.
ഇരിങ്ങാലക്കുട ഡി വൈ എസ് പി സുരേഷ് കെ ജി, ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ ബി, സബ്ബ് ഇൻസ്പെക്ടർമാരായ അഫ്സൽ എം, സി.എസ്.സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ ഇ എസ്, വിശാഖ്, സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, ആഷിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.















