പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.
2016 നവംബർ മാസം 3 ന് അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്ന് കാണിച്ച് വരന്തരപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കൈതവളപ്പിൽ വീട്ടിൽ ശിവാനന്ദൻ (54 വയസ്സ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളേയും 19 രേഖകളും 6 തൊണ്ടി വസ്‌തുക്കളും പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.