ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷൻ; അമ്യത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; മന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ കൃത്യയില്ലെന്നും സമരം തുടരുമെന്നും റെയിൽവേ സ്റ്റേഷൻ വികസനസമിതി
ഇരിങ്ങാലക്കുട : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . പത്ത് ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന കോൺഫ്രറൻസിൽ ഇത് സംബന്ധിച്ച ഉറപ്പ് ഉന്നത റെയിൽവേ അധികാരികളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ 20 വർഷങ്ങളായി സ്റ്റേഷൻ അവഗണന നേരിട്ട് കൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുത്. കോവിഡ് കാലത്ത് നിറുത്തലാക്കിയ സ്റ്റോപ്പുകളിൽ രണ്ടെണ്ണം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പുറകിലാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കാൾ ഉപരിയായി സ്റ്റേഷൻ്റെ ഘടന തന്നെ മാറ്റുന്ന തലത്തിലുള്ള വിപുലമായ മാറ്റമാണ് ഉദ്ദേശിക്കുന്നത്. അതേ സമയം ഒരു ട്രാക്ക് എങ്കിലും കൂടുതലായി വരാതെ കൂടുതൽ ട്രെയിനുകളും സ്റ്റോപ്പുകളും സാധ്യമാകില്ലെന്നും ഇതിനായി ഭൂമി എറ്റെടുത്ത് നൽകാൻ മന്ത്രി ബിന്ദു ഉൾപ്പെടുന്ന സർക്കാർ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ, റെയിൽവേ സ്റ്റേഷൻ വികസന സമിതി ഭാരവാഹികൾ, ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, മണ്ഡലം ഭാരവാഹികൾ, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, സ്റ്റേഷൻ ജീവനക്കാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
അതേ സമയം മന്ത്രിയുടെ സന്ദർശനം പ്രഹസനമായെന്നും കൃത്യമായ ഒരു ഉറപ്പും ലഭിച്ചില്ലെന്നും ആവശ്യങ്ങൾ നേടി എടുക്കുന്നത് വരെ സമരം തുടരുമെന്നും സ്റ്റേഷന് പുറത്ത് നടത്തിയ പ്രതിഷേധസമരത്തിൽ റെയിൽവേ സ്റ്റേഷൻ വികസന സമിതി അറിയിച്ചു