അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ;
ഇരിങ്ങാലക്കുട : അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. 2024- 25 വർഷത്തിൽ റെയിൽവേ ടെണ്ടർ ചെയ്ത് നൽകിയ പ്രവൃത്തിയുടെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ കരാറുകാരായ പിഎസ്എ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. വള്ളത്തോൾ നഗർ മുതൽ ഇടപ്പള്ളി വരെയുള്ള സ്റ്റേഷനുകളിൽ ഇതിന് സമാനമായി റെയിൽവേയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം ക്കുറിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറിയുടെ നവീകരണം, രണ്ട് കുളിമുറികളുടെയും രണ്ട് വാഷ്റൂമുകളുടെയും നിർമ്മാണം, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ടൈലുകൾ വിരിക്കൽ, രണ്ട് പ്ലാറ്റ്ഫോമുകളിലുമായി കൂടുതൽ കസേരകൾ, മിനി ഷെൽട്ടറുകൾ, പാർക്കിംഗ് എരിയയിലെ നവീകരണം എന്നിവയാണ് നിർമ്മാണ കരാറിലുള്ളത്. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. നിറുത്തലാക്കിയ സ്റ്റോപ്പുകളുടെയും കാലങ്ങളായി സ്റ്റേഷനോടുള്ള ജനപ്രതിനിധികളുടെ അവഗണനയുടെയും സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകളും ആവശ്യങ്ങളും സമരങ്ങളും നടക്കുന്നതിനിടയിലാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.