പടിയൂർ പഞ്ചായത്തിലെ വെള്ളക്കെട്ട്; പുളിക്കലച്ചിറ ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു; ഗതാഗതത്തിന് താത്കാലിക നിരോധനം
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിലെ കോടങ്കുളം – പുളിക്കലച്ചിറ റോഡിൽ പാലത്തിനോട് ചേർന്നുള്ള ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു. വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ കഴിഞ്ഞ ദിവസവും ഇന്നുമായിട്ടാണ് റോഡ് പൊളിച്ചത്. പഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലുമാണ്. പൊളിച്ച നാലിടത്തും പൈപ്പ് ഇട്ട് റോഡ് മണ്ണിട്ട് മൂടാനും ശക്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. മഴയും വെള്ളത്തിൻ്റെ ശക്തിയായ ഒഴുക്കും തുടരുന്ന സാഹചര്യത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയിലേക്ക് കടന്നിട്ടില്ല. റോഡ് പൊളിച്ച സാഹചര്യത്തിൽ പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. നിർമ്മാണത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് 1. 62 കോടി രൂപ ചിലവിൽ റോഡിൽ നിർമ്മിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ചത്. അപാകതകൾ പരിഹരിക്കുന്നതോടൊപ്പം നാലമ്പല ദർശനത്തിനായി തീർഥാടകർ ആശ്രയിക്കുന്ന റോഡ് ഉയർത്തി ശക്തിപ്പെടുത്താനുമാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വെള്ളത്തിൻ്റെ ഒഴുക്ക് കുറയുന്നതോടെ പൈപ്പുകൾ സ്ഥാപിച്ച് റോഡ് പുനർനിർമ്മിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.