മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ

മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ. കാറ്റിൽ മരങ്ങൾ വീണിട്ടാണ് കൂടുതൽ നഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നുമായി എഴ് വീടുകൾക്കാണ് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. പടിയൂർ കോങ്ങാടൻ തുരുത്തിൽ തേവർകാട്ടിൽ വേലായുധൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കൂര കാറ്റിൽ തകർന്നു. എടതിരിഞ്ഞി ഷൺമുഖം കനാൽ ബണ്ടിനോട് ചേർന്ന് ഷെഡ്ഡിൽ താമസിച്ചിരുന്ന കുന്നപ്പിള്ളി സനീഷ് ഷെഡ്ഡ് തകർന്നതിനെ തുടർന്ന് താമസം മാറ്റിയിട്ടുണ്ട്. കാട്ടൂർ പാടിയത്ത് സുരേഷിൻ്റെയും നന്തിലത്ത് പറമ്പിൽ സുനിലിൻ്റെയും കൊറ്റനെല്ലൂർ കളപ്പുരക്കൽ രമയുടെയും പൂമംഗലം പള്ളിത്താഴം കോളനിയിൽ വലിയ വീട്ടിൽ തങ്കപ്പൻ്റെയും കടുപ്പശ്ശേരി പൊന്മനിശ്ശേരി ആൻ്റുവിൻ്റെയും വീടുകൾക്ക് മരങ്ങൾ വീണ് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

അതേ സമയം പടിയൂർ പഞ്ചായത്തിൽ വാർഡ് അഞ്ചിൽ പത്തനങ്ങാടിയുടെ കിഴക്കേ ഭാഗത്ത് എട്ട് വീടുകൾ വെള്ളം കയറിയ നിലയിലാണ് . ഇതിൽ മൂന്ന് വീടുകളിൽ നിന്നായി 11 പേർ അടുത്തുള്ള അയ്യങ്കാളി സാംസ്കാരിക നിലയത്തിലേക്ക് മാറിയിട്ടുണ്ട്. വെള്ളം ഇറങ്ങിയിട്ടില്ലെന്ന് റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്യാമ്പിലേക്ക് ഇവർ മാറിയേക്കും. മറ്റ് വീട്ടുകാർ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്.

Please follow and like us: