പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം; ആശ ജീവനക്കാർക്ക് ഇൻസെൻ്റീവ് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം.
ഇരിങ്ങാലക്കുട : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം. 80. 97 % പദ്ധതി പണം ചിലവഴിക്കാനായെന്നും ജില്ലയിൽ ഇരിങ്ങാലക്കുട നഗരസഭ മൂന്നാം സ്ഥാനത്താണെന്നും നഗരസഭ ചെയർപേഴ്സൺ നഗരസഭ യോഗത്തിൽ അറിയിച്ചു.
തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയും മാസങ്ങൾക്ക് ശേഷം പ്രവർത്തനം ആരംഭിക്കുകയും ഒടുവിൽ അടച്ചിടുകയും ചെയ്ത ഠാണാ – പൂതം കുളം മൈതാനത്തുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കാൻ യോഗം തീരുമാനിച്ചു. പ്രതിമാസ വാടക 4000 രൂപയാക്കി നിശ്ചയിച്ചാണ് സിഡിഎസിനെ എല്പിക്കുന്നത് എപ്രിൽ 1 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നടത്തിപ്പ് ചുമതല നൽകുന്നത്.
അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെൻ്റ് ഫണ്ട് പദ്ധതി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ അജണ്ട പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പിനെ തുടർന്ന് മാറ്റി വച്ചു. എല്ലാ വാർഡുകളിൽ നിന്നും അപേക്ഷ തേടണമെന്നും ചർച്ച കൂടാതെയാണ് പദ്ധതികൾ യോഗത്തിൽ കൊണ്ട് വരുന്നതെന്നും പ്രതിപക്ഷ അംഗങ്ങളായ ടി കെ ഷാജു, അഡ്വ കെ ആർ വിജയ എന്നിവർ വിമർശിച്ചു.
ആശ വർക്കർമാർക്ക് 2000 രൂപ ഇൻസെൻ്റീവ് കൊടുക്കാനും യോഗം തീരുമാനിച്ചു. ഇതിനായി 25 ലക്ഷം രൂപ ബഡ്ജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നും സർക്കാർ അനുമതി തേടിയതിന് ശേഷം നടപ്പിലാക്കുമെന്നും വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.