ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ പ്രശ്നം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം

ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവു നായ വിഷയം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം; അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റിനും അംഗീകാരം

ഇരിങ്ങാലക്കുട : പട്ടണത്തിലെ തെരുവുനായ പ്രശ്നം നേരിടാൻ അടിയന്തര നടപടികൾ വേണമെന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷം. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ തന്നെയാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ സർക്കാർ അനുമതി ഉള്ളതാണെന്നും തെരുവുനായ്ക്കളെ കൂട്ടിൽ അടയ്ക്കുമെന്ന ചെയർമാൻ്റെ പ്രഖ്യാപനം എവിടെ എത്തി എന്ന് വ്യക്തമാക്കണമെന്നും എൽഡിഎഫ് അംഗം ആവശ്യപ്പെട്ടു. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കൊണ്ടാക്കിയ തെരുവുനായ്ക്കളെ തിരിച്ച എത്തിച്ച വ്യക്തിയാണ് വിമർശനം ഉന്നയിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും താൻ പട്ടി പ്രേമി അല്ലെന്നും ശിവകുമാർ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ തെരുവുനായ്ക്കളെ ഷെൽട്ടറിൽ ആക്കുമെന്നാണ് താൻ പറഞ്ഞതെന്നും ഇതിനുള്ള നടപടികൾ നടന്ന് വരികയാണെന്നും 25 ലക്ഷം രൂപ ഷെൽട്ടർ നിർമ്മാണത്തിന് ബഡ്ജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനുള്ളിൽ ഷെൽട്ടർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ വിശദീകരിച്ചു. ഇക്കാര്യം അനിശ്ചിതമായി നീട്ടി കൊണ്ട് പോകാൻ കഴിയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി അംഗം ടി കെ ഷാജു പറഞ്ഞു.

തൻ്റെ വാർഡിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി രണ്ടര വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ ഭരണസമിതിക്കും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും വിഷയം ആരായുമ്പോൾ ഉദ്യോഗസ്ഥർ അസ്വസ്ഥർ ആയിട്ട് കാര്യമില്ലെന്നും കെഎസ്ടിപി റോഡ് നിർമ്മാണ പ്രവൃത്തിയെ തുടർന്ന് കഴിഞ്ഞ 17 ദിവസമായി വാർഡിൽ വെള്ളമില്ലാത്ത അവസ്ഥയാണെന്നും മെമ്പർ വിഷ്ണു പ്രഭാകരൻ പറഞ്ഞു.

സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തനത് / പ്ലാൻ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

2, 75, 00, 000 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാനിനും ലേബർ ബഡ്ജറ്റിനും യോഗം അംഗീകാരം നൽകി.

യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.

Please follow and like us: