നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യവും ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രവും യൂത്ത് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്; യുഡിഎഫിൽ അനൈക്യം ഉണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്തിരിയണമെന്നും യൂത്ത് ഫ്രണ്ട്
ഇരിങ്ങാലക്കുട : മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യവും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രവും യൂത്ത് കോൺഗ്രസ്സിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് . നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോൺഗ്രസ് തന്നെ മൽസരിക്കണമെന്നും മുൻ എംഎൽഎ ആയ അഡ്വ തോമസ് ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നുമുള്ള യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം നേതൃത്വത്തിൻ്റെ ആവശ്യത്തിന് മറുപടിയായിട്ടാണ് കേരള കോൺഗ്രസ്സ് യൂത്ത് ഫ്രണ്ട് രംഗത്ത് വന്നത്. 2001 ൽ തോമസ് ഉണ്ണിയാടൻ വിജയിക്കുന്നത് വരെ യുഡിഎഫ് ഇരിങ്ങാലക്കുടയിൽ വിജയിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് മനസ്സിലാക്കണം. 2011 ൽ ഉണ്ണിയാടൻ്റെ വിജയത്തിൻ്റെയും ഭാഗമായിട്ടാണ് 72 സീറ്റ് യുഡിഎഫ് നേടിയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയതും എന്നത് വിസ്മരിക്കാൻ കഴിയില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥികളായി മൽസരിച്ച കേരള കോൺഗ്രസ്സ് സ്ഥാനാർഥികളെ റിബൽ സ്ഥാനാർഥികളെ നിറുത്തി തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും യുഡിഎഫ് ഐക്യത്തെ കരുതി ഒറ്റക്കെട്ടായി നിൽക്കുകയാണ് തങ്ങൾ ചെയ്തതെന്ന് യൂത്ത് ഫ്രണ്ട് കോർഡിനേറ്റർ വിവേക് വിൻസെൻ്റ്, നിയോജക മണ്ഡലം പ്രസിഡൻ്റ് വിനോദ് ചേലൂക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. 2016, 2021 വർഷങ്ങളിൽ തോമസ് ഉണ്ണിയാടൻ നിസ്സാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത് എന്ന യാഥാർഥ്യം യൂത്ത് കോൺഗ്രസ് ഉൾക്കൊള്ളണമെന്നും യുഡിഎഫിൽ അനൈക്യം ഉണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും പിന്തിരിയണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വിനീത് വിൻസെൻ്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ആർതർ വിൻസെൻ്റ്, ജന. സെക്രട്ടറി ആൻ്റോൺ പാറോക്കാരൻ, സെക്രട്ടറി ലാലു വിൻസെൻ്റ്, ടൗൺ മണ്ഡലം സെക്രട്ടറി റെസ്യൂൻ ബാഷിക് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















