പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്തുള്ള വീട്ടിൽ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിന് അടുത്ത് വീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പിൽ മണി ( 74 ) , മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട് ദിവസമായി അമ്മയെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല സ്കൂളിൽ നിന്നും രണ്ട് മണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി പുറകിൽ നിന്നും വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടത്. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ച് കിടക്കുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് കാട്ടൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രേഖയുടെ ഭർത്താവും ചോറ്റാനിക്കര സ്വദേശിയുമായ പ്രേംകുമാർ ഇവരുടെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ഇയാൾ ഇപ്പോൾ സ്ഥലത്തില്ല. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്. രേഖയുടെ ശരീരത്തിൽ കുറെ കല്യാണ ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ കണ്ടെത്തിയത് ദൂരുഹതയ്ക്ക് കാരണമായിട്ടുണ്ട്. മരണങ്ങൾ കൊലപാതകങ്ങൾ ആയിരിക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി മണിയും മകളും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. മണി ഇരിങ്ങാലക്കുടയിൽ വീട്ടുജോലിക്കായിരുന്നു പോയിരുന്നു. സ്മിത എന്ന പേരിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ശരീരങ്ങൾ അഴുകിയ നിലയിലാണ്.ഫൊറൻസിക് സംഘവും ഉടൻ സ്ഥലത്ത് എത്തുമെന്ന് പോലീസ് അറിയിച്ചു