പടിയൂരിലെ അമ്മയുടെയും മകളുടെയും മരണങ്ങൾ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം സ്വദേശിയുടെ ചിത്രം പുറത്ത് വിട്ടു.
ഇരിങ്ങാലക്കുട : പടിയൂരിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥരീകരിച്ച് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പിൽ മണി (74), മകൾ രേഖ ( 43) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണങ്ങൾ കൊലപാതകങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. രേഖയുടെ ഭർത്താവ് കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെയാണ് പ്രതിയായി സംശയിക്കുന്നത്. മെയ് 2 ന് പടിയൂരിൽ ഇയാളെ കണ്ടവരുണ്ട്. എന്നാൽ ഇപ്പോൾ ഒളിവിലാണ്. 2019 ൽ അന്നത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ (ഉദയംപേരൂർ വിദ്യ കൊലപാതക കേസ് ) ഇയാൾ പ്രതിയാണ്. ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 9497947203, 94979 900 88, 9497996978 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.