നഗരഹൃദയത്തിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; വെണ്ടോർ സ്വദേശി മരിച്ചു; ഇരിങ്ങാലക്കുട സ്വദേശി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ആമ്പല്ലൂർ വെണ്ടോർ അവസ്ഥേപ്പറമ്പിൽ രാമൻ മകൻ മനോജ് ( 49 വയസ്സ്) ആണ് മരിച്ചത്. പരിക്കേറ്റ ഇരിങ്ങാലക്കുട വാട്ടർ ടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിയെ ( 50 വയസ്സ്) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് എഴ് മണിയോടെ ആയിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂലേക്ക് പോവുകയായിരുന്ന ദേവമാതാ ബസ്സിൻ്റെ പുറകിൽ ഉണ്ടായിരുന്ന ബുള്ളറ്റ് യാത്രികൻ്റെയും ബൈക്ക് യാത്രികൻ്റെയും പുറകിൽ “പൂമല ” ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. അമിത വേഗതയിൽ തിരക്കേറിയ റോഡുകളിലൂടെ ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന സ്വകാര്യ ബസ്സുകൾ പതിവ് കാഴ്ചയാണെങ്കിലും നടപടികൾ ഉണ്ടാകാറില്ല. മരണമടഞ്ഞ മനോജ് ആയുർവേദ കമ്പനിയിൽ പ്രവർത്തിക്കുകയാണ്. സിമിയാണ് ഭാര്യ. ആർദ്ര, നിഹാരിക എന്നിവർ മക്കളാണ്. പരിക്കേറ്റ സണ്ണി ഠാണാവിൽ ഡ്രൈവർ ആയി പ്രവർത്തിക്കുകയാണ്.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.















