ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി എം പി യുടെ പ്രതിനിധി; സ്റ്റോപ്പുകൾ നിറുത്തലാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ എം പി തയ്യാറാകണമെന്ന് റെയിൽവേ സ്റ്റേഷൻ സമരനേതാവ് വർഗ്ഗീസ് തൊടുപറമ്പിൽ
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടന്ന് കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പി എ രാജേഷ് ആർ നായർ. ടോയ്ലറ്റുകളുടെ നവീകരണം, വിശ്രമമുറിയുടെ നവീകരണം, പ്ലാറ്റ്ഫോമിൽ ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടന്ന് വരുന്നത്. അഞ്ച് ഷെൽട്ടറുകൾ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയ്ക്കുള്ള നടപടികളും അമ്യത് പദ്ധതിയിൽ സ്റ്റേഷനെ ഉൾപ്പെടുത്താനുള്ള നടപടികളും ഉടൻ ഉണ്ടാകുമെന്ന് രാജേഷ് ആർ നായർ അറിയിച്ചതായി ഒപ്പം ഉണ്ടായിരുന്ന ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട പത്രക്കുറിപ്പിൽ അറിയിച്ചു. പാസ്സഞ്ചേഴ്സ് അസോസിയേഷൻ , സമരസമിതി എന്നിവയുടെ പ്രതിനിധികൾ, ബിജെപി നേതാക്കൾ എന്നിവരാണ് ഒപ്പം ഉണ്ടായിരുന്നത്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും എം പി തന്നെ നിലപാട് വ്യക്തമാക്കുമെന്നും ഫണ്ട് വിനിയോഗം, അമ്യത് പദ്ധതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രാജേഷ് ആർ നായർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.
അതേ സമയം പിൻവലിച്ച സ്റ്റോപ്പുകൾ അടക്കമുള്ള വിഷയത്തിൽ എം പി നിലപാട് വ്യക്തമാക്കണമെന്നും സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്യാൻ എം പി തയ്യാറാകണമെന്നും റെയിൽവേ സ്റ്റേഷൻ സമരം മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.