പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ എടത്തിരുത്തി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം, ; എടത്തിരുത്തി സ്വദേശിയായ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു

 

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ 52 കാരനായ പ്രതിക്ക് 5 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു.

2017 ഡിസംബർ മാസം 16-ാം തീയതിയാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത്. സുഹൃത്തിൻ്റെ വിവാഹതലേന്ന് വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ എടത്തിരുത്തി സ്വദേശി കുട്ടമോൻ (52) നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളേയും 28 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

പോക്സോ നിയമപ്രകാരം 5 വർഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പിഴ സംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്‌ടപരിഹാരമായി നൽകുവാനും കൂടാതെ മതിയായ നഷ്‌ടപരിഹാരം നൽകുവാനും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

സബ്ബ് ഇൻസ്പെക്‌ടർ പി.കെ. മോഹിത് രജിസ്റ്റർ ചെയ്‌ത കേസ്സിൽ അന്നത്തെ ഇൻപെക്‌ടറായിരുന്ന പി.സി. ബിജുകുമാർ അന്വേഷണം നടത്തി സബ്ബ് ഇൻസ്പെക്‌ടർ കെ.പി. മിഥുൻ ആണ് കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Please follow and like us: